Last Updated: February 03, 2023
Editorial / Dr.Rema S Kartha / February 03, 2023
മാറ്റം അനിവാര്യം

2003 ജൂണില്‍ ഡിസൈനര്‍ എന്ന പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ പതിപ്പ്. അതിനു ലഭിച്ച മികച്ച പ്രതി കരണത്തെ തുടര്‍ന്ന് 2003 നവംബര്‍ മുതല്‍ ഡിസൈനര്‍ + ബില്‍ഡര്‍ എന്ന ഔദ്യോഗികനാമത്തില്‍, മലയാളത്തിലെ ആദ്യ ആര്‍ക്കിടെക്ചര്‍ മാഗസിനായി തുടര്‍ച്ചയായി പ്രസിദ്ധീകരണമാരംഭിക്കുമ്പോള്‍ പലവിധ ട്രെന്‍ഡുകള്‍ മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന ആര്‍ക്കിടെക്ചര്‍ മേഖലയെ ഉപജീവിക്കുന്ന ഈ മാഗസിന് എത്ര കാലം തുടരാനാകുമെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. വായന മരിക്കുന്നുവെന്നും പുസ്തകങ്ങള്‍ പുരപ്പുറത്തെന്നും കേട്ടു തുടങ്ങിയ കാലം കൂടിയായിരുന്നു അത്. എന്തായാലും കഴിഞ്ഞ രണ്ടു ദശകമായി ഒരു ലക്കം പോലും മുടങ്ങാതെ, മാറുന്ന കാലത്തിനൊത്തും വായനക്കാരന്‍റെ അഭിരുചിയ്ക്കൊത്ത്, ആര്‍ക്കിടെക്ചര്‍ പ്രസിദ്ധീകരണ രംഗത്തെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്താതെ, കോവിഡ് മഹാമാരിയുടെ പോലും ചുഴിക്കുത്തില്‍ വീഴാതെ തലയുയര്‍ത്തി തുഴഞ്ഞു നിന്നിട്ടുണ്ട്, ഡിസൈനര്‍. ഈ മേഖലയിലെ കാലാനുസൃതമായ, അനിവാര്യമായ മാറ്റങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയായിട്ടാണ് ഈ മാഗസിന്‍ എക്കാലവും വര്‍ത്തിച്ചത്. ആര്‍ക്കിടെക്റ്റ് എന്ന സംജ്ഞ ജനകീയമായതും ആര്‍ക്കിടെക്ചര്‍ തൊഴില്‍ മേഖല കൂടുതല്‍ സ്വീകാര്യമായതും ആര്‍ക്കിടെക്ചര്‍ കോളേജുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ശ്രദ്ധേയമായ സംഗതികളാണ്. എന്നാല്‍ ഡിസൈനറിന്‍റെ ഇതപര്യന്തമുള്ള ലക്കങ്ങളുടെ സമഗ്ര വീക്ഷണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, വളരെയൊന്നും മാറിയിട്ടില്ല, മലയാളികളുടെ വാസ്തുകലയിലെ ആര്‍ക്കിടെക്ചര്‍ അഭിരുചികള്‍. പക്ഷേ, നവനിര്‍മ്മാണ സാമഗ്രികളുടെ കേരള വിപണിയിലേക്കുള്ള കുത്തൊഴുക്ക് ശ്രദ്ധയര്‍ഹിക്കുന്നു. രൂപകല്‍പ്പനയില്‍ ചില മാറ്റങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അതിനു കാരണം ആശയങ്ങളിലും അറിവിലും ഉള്ള നവോത്ഥാനം മാത്രമല്ല; ഈ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന അനന്ത സാധ്യതകള്‍ കൂടിയാണ്.

പ്രശസ്ത വാസ്തുശില്പി ലോറി ബേക്കര്‍ ഒരു വീടിന് പരമാവധി 25 വര്‍ഷത്തെ ആയുസ്സു മതി എന്ന് ദശകങ്ങള്‍ക്കു മുന്നേ പറഞ്ഞത് അദ്ദേഹത്തിന്‍റെ ക്രാന്തദര്‍ശിത്വം കൊണ്ടു തന്നെയാണ്. കാരണം ആ കാലയളവ് കൊണ്ട് ഉണ്ടായേക്കാവുന്ന മാറ്റങ്ങളെയും അക്കാലം കൊണ്ട് വന്നേക്കാവുന്ന പുതുമകളെയും അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. ഒരു കെട്ടിടം നവീകരണത്തിനോ പൊളിച്ചടുക്കലിനോ വിധേയമാകാന്‍ അദ്ദേഹം കല്‍പ്പിച്ച കാലത്തേക്കാള്‍ കുറവു മതി ഇന്ന് എന്നതാണ് സത്യം. പുതുതലമുറ വീടിലോ, വളപ്പിലോ, നിക്ഷേപങ്ങളിലോ ഒന്നും ഭ്രമിക്കുന്നില്ല, അവര്‍ തേടുന്നത് പുതിയ അനുഭവങ്ങളെ മാത്രമാണ്. അതിനാല്‍ മാറ്റങ്ങള്‍ സാധ്യമായ ചട്ടക്കൂടുകള്‍ മാത്രം ഒരുക്കുവാനാണ് ഇനി നാം ശ്രദ്ധ പുലര്‍ത്തേണ്ടത്. ഇന്നലത്തെ ആഗ്രഹങ്ങള്‍ ഇന്നിന്‍റെ ആഡംബരങ്ങളായേക്കും. ഇന്നിന്‍റെ ആഡംബരങ്ങള്‍ നാളെയുടെ ആഗ്രഹങ്ങളും എന്നത് ഓര്‍ക്കുകയുമാവാം.

- ഡോ. രമ എസ്. കര്‍ത്ത (എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.