Last Updated: May 31, 2026

രചനാ ശൈലികള്‍ സുസ്ഥിരവും നിത്യഹരിതവുമാകണം

കേരളം മേടച്ചൂടില്‍ വെന്തുരുകുകയാണ്. മുമ്പ് എങ്ങും അനുഭവിച്ചിട്ടില്ലാത്ത അതിശക്തവും അസഹ്യവുമായ ചൂട്, സൂര്യാതപം മൂലമുള്ള നിരവധി മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. പകല്‍ സമയം പുറത്തിറങ്ങരുതെന്നും വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്നും ഒക്കെയുള്ള മുന്നറിയിപ്പുകള്‍ ദുരന്തനിവാരണ സംഘം തരുന്നുണ്ട്. എന്നാല്‍ വീട്ടകം മറ്റൊരു തീച്ചൂളയാണ്. പ്രകൃതിയെ നിരാകരിച്ചു കൊണ്ട്ുള്ള നിര്‍മ്മിതികള്‍ കാലാകാലമായി ചെയ്തു പോന്നതുകൊണ്ട് വീടിന്‍റെ അകത്തളം ഉഷ്ണമേഖലയായി. യാന്ത്രിക ശീതീകരണ സംവിധാനങ്ങളില്‍ ഭ്രമിച്ചും അഹങ്കരിച്ചും അടഞ്ഞ അകത്തളങ്ങള്‍ സൃഷ്ടിച്ച വാസ്തുശില്പികള്‍ ഇന്ന് അങ്കലാപ്പിലാണ്. ഉഷ്ണ തരംഗത്തിന്‍റെ ഉപോല്‍പ്പന്നമായ വൈദ്യുതിക്ഷാമം എല്ലാം മാറ്റിമറിച്ചു. സുസ്ഥിര വാസ്തു ശൈലി പിന്‍പറ്റിപ്പോന്ന ഏതാനും വീടുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെ ബഹു ഭൂരിഭാഗം വീടുകളും വാസയോഗ്യമല്ല. ഇതിന്‍റെ ഒന്നാംപ്രതി വാസ്തുശില്പികള്‍ തന്നെയാണ്. പരിസ്ഥിതിയെ അവഗണിച്ചും വെല്ലുവിളിച്ചും നിര്‍മ്മാണം നടത്തിയവര്‍ ഇന്ന് പരിഭ്രാന്തരാണ്. തുറന്ന അകത്തളങ്ങളും വായു സഞ്ചാരമുള്ള മുറികളും ചൂടിനെ പ്രതിരോധിക്കുന്ന ഇരട്ട മേല്‍ക്കൂരകളും ഒക്കെ സൃഷ്ടിച്ച ക്രാന്തദര്‍ശികള്‍ ആയ ഒരു പറ്റം ശില്പികളെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാം. അതോടൊപ്പം ഭാവിയിലെ രചനാരീതികള്‍ എങ്ങനെയാവണം എന്നതിലേക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയായി ഈ കാലാവസ്ഥാ വ്യതിയാനത്തെ നാം കാണണം. കൂടുതല്‍ ചെടികളും മരങ്ങളും ജലാശയങ്ങളും ഒക്കെയുള്ള ആവാസവ്യവസ്ഥകളാണ് നമുക്ക് ആവശ്യം. വാസ്തു ശില്പി സമൂഹം ഒന്നായി ആലോചിച്ചും സുചിന്തിതമായ പഠനങ്ങളിലൂടെയും നൂതനവും സുസ്ഥിരവും നിത്യഹരിതവുമായ രചനാ ശൈലികള്‍ കണ്ടത്തെണം. ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും. സര്‍ഗാത്മകതയും സാങ്കേതികവിദ്യയും കൂട്ടിയിണക്കി സുന്ദരവും സുസ്ഥിരവുമായ ഭവന നിര്‍മ്മാണം സാധ്യമാകട്ടെ.

- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com
ABC Emporio

Quick Links

2025-2026© Designer Publications Kerala Pvt.Ltd.. All Rights Reserved.