പരിസ്ഥിതിയുടേയും വാസ്തുകലയുടേയും സംഗമം
പരിസ്ഥിതിയുടേയും വാസ്തുകലയുടേയും സംഗമം
" ഈയിടെ അന്തരിച്ച വാസ്തുകലാ കുലപതി ബാലകൃഷ്ണദോഷി യുമായി
പ്രശസ്ത എഴുത്തുകാരനും വാസ്തുശില്പിയും വാസ്തുകലാ അധ്യാപകനുമായ ദുര്‍ഗാനന്ദ് ബല്‍സാവര്‍ നടത്തിയ അഭിമുഖം ."
2013 ഫെബ്രുവരി 27-ന് രാവിലെ ഒമ്പത് മണി. ആയിരക്കണക്കിന് എഞ്ചിനുകളുടെ അലര്‍ച്ച അഹമ്മദാബാദിലെ ഒരു നിശബ്ദ ഗര്‍ജ്ജനത്തില്‍ അലിഞ്ഞില്ലാതായത് പോലെ തോന്നി. അറുപത് ലക്ഷത്തോളം ആളുകള്‍ അധിവസിക്കുന്ന ഈ നഗരം പാകിസ്ഥാന്‍റെ അതിര്‍ത്തിയില്‍ നിന്ന് വിളിപ്പാടകലെയായിരുന്നു. അപ്പോള്‍ ഞാനും സഹയാത്രികരും ബാലകൃഷ്ണദോഷി അദ്ദേഹത്തിനു വേണ്ടി തന്നെ രൂപകല്‍പ്പന ചെയ്ത സ്റ്റുഡിയോ സംഗത് എന്ന ഓഫീസ് കെട്ടിടത്തിലായിരുന്നു. വിദൂരമായ വടക്കന്‍ യൂറോപ്പില്‍ നിന്നെത്തിയ ഞാനടക്കമുള്ള സന്ദര്‍ശകരെ അദ്ദേഹം അത്യാവേശപൂര്‍വ്വം സ്വീകരിച്ചു.
1991-ലെ വേനല്‍ക്കാലത്ത് ഇറ്റലിയിലെ ഉര്‍ബിനോയില്‍ നടന്ന ഒരു ഇന്‍റര്‍നാഷണല്‍ ലബോറട്ടറി ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് അര്‍ബന്‍ ഡിസൈന്‍ സെമിനാറില്‍ വെച്ചാണ് അഹമ്മദാബാദിലേക്കുള്ള യാത്ര യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത്. അവിടെ ദോഷി ഒരു അധ്യാപകനും ഞാന്‍ ഒരു വിദ്യാര്‍ത്ഥിയുമായിരുന്നു. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ഒരു കൂടിക്കാഴ്ചയെ കുറിച്ചുള്ള ആശയം ജനിച്ചത്, ഉടനടി അയച്ച ഇമെയിലിന് ശുഭകരമായ മറുപടി തന്നെ ലഭിച്ചു.
ലേ കോര്‍ബൂസിയറുടെയും ലൂയിസ് ഖാന്‍റെയും സഹപ്രവര്‍ത്തകനായിരുന്ന ദോഷിയുടെ അനുഭവ സമ്പത്തും പ്രവൃത്തി പരിചയവും അതുല്യവും അനുപമവുമാണ്. 1950കളില്‍ നാല് വര്‍ഷക്കാലം, പാരീസിലെ ലേ കോര്‍ബൂസിയറുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹമാണ് ഇന്ത്യയിലും ചണ്ഡീഗഡിലും അഹമ്മദാബാദിലും ലേ കോര്‍ബൂസിയര്‍ രൂപകല്‍പ്പന ചെയ്ത പല കെട്ടിടങ്ങളുടേയും നിര്‍മ്മാണമേല്‍നോട്ടം വഹിച്ചത്. ഇതിലുള്‍പ്പെട്ട നാലു കെട്ടിടങ്ങള്‍ അഹമ്മദാബാദിലായിരുന്നു, മില്‍ ഓണേഴ്സ് അസോസിയേഷന്‍ ബില്‍ഡിങ്ങാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ലൂയിസ് ഖാന്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കെട്ടിടം രൂപകല്‍പ്പന ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ ടീമിലും ദോഷി ഉണ്ടായിരുന്നു. ദോഷിയായിരുന്നു ആ സൈറ്റിലെ ലോക്കല്‍ ആര്‍ക്കിടെക്റ്റ്. ബെങ്റ്റ് എഡ്മാനും ജിയാന്‍ കാര്‍ലോ ഡെ കാര്‍ലോയും ഡിസൈന്‍ ചെയ്ത യൂണിവേഴ്സിറ്റി കെട്ടിടങ്ങളുമായി രൂപസാദൃശ്യമുള്ളതും, ഇന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്ചര്‍ സ്കൂളുകളിലൊന്നുമായ CEPT യൂണിവേഴ്സിറ്റി രൂപകല്‍പ്പന ചെയ്തതും ദോഷിയാണ്. ആധുനിക ശൈലി പിന്‍പറ്റുന്നതെങ്കിലും ചുവന്ന ഇഷ്ടികകളും കോണ്‍ക്രീറ്റ് ബീമുകളും കൊണ്ടുള്ള ഈ നിര്‍മ്മിതി മധ്യകാലഘട്ടത്തിലെ കെട്ടിടങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ആകൃതിയൊത്ത ചുമരുകള്‍ കെട്ടിടത്തിന്‍റെ അകവും പുറവും തമ്മില്‍ കൃത്യമായി വേര്‍തിരിക്കുന്നുണ്ട്. ഇവിടെ വെളിച്ചവും നിഴലും സമന്വയിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി വര്‍ണ്ണനാതീതമാണ്.
ലേ കോര്‍ബൂസിയറുമൊത്തുള്ള വര്‍ഷങ്ങള്‍
1951-ല്‍ ലേ കോര്‍ബൂസിയറിന്‍റെ പാരീസിലുള്ള ഓഫീസില്‍ ജോലിക്ക് ചേരുമ്പോള്‍, പുണെ പട്ടണത്തെ കുറിച്ചുള്ള ചിന്തകളാണ് എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത്. ബോംബെ നഗരത്തിന് തെക്കുള്ള ആ പട്ടണത്തിലാണ് ഞാന്‍ വളര്‍ന്നത്. നമ്മുടെ പരമ്പരാഗത ശീലങ്ങളെ കുറിച്ചും ഞാന്‍ ആലോചിക്കുമായിരുന്നു. നമ്മള്‍ നിലത്തിരിക്കുകയും കൈ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ളവരുമായി അടുത്തിടപഴകുകയും ചെയ്യും. ആര്‍ക്കും പ്രത്യേകം മുറികളില്ലായിരുന്നെങ്കിലും ഉള്ള മുറികള്‍ക്കകത്ത് വച്ച് എല്ലാ ചടങ്ങുകളും നടത്തുമായിരുന്നു. നമ്മളോരോരുത്തരും താമസിക്കുന്ന തെരുവിന്‍റെയും സര്‍വ്വോപരി സമൂഹത്തിന്‍റെയും ഭാഗമായിരുന്നു. നഗരത്തിലെ ശബ്ദ കോലാഹലങ്ങളൊന്നും നമ്മെ ബാധിക്കാറേയില്ല, അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാന്‍ പോലും നമുക്ക് സമയമില്ലായിരുന്നു.
ആ ചെറിയ കെട്ടിടങ്ങളെ ബാല്‍ക്കണികളോട് കൂടിയതും ആള്‍ത്താമസമില്ലാത്തതുമായ പാരീസിലെ അംബരചുംബികളോടാണ് ഞാന്‍ ഉപമിച്ചത്. പാരീസിലെ തെരുവുകള്‍ മനോഹരമാണ്; നടപ്പാതകള്‍ അങ്ങേയറ്റം ജീവസ്സുറ്റതുമാണ്. എന്നാല്‍ ബഹുനിലക്കെട്ടിടത്തിന്‍റെ വിവിധ നിലകളില്‍ താമസിക്കുന്ന ആളുകള്‍ തമ്മില്‍ ഒരു സഹകരണവുമില്ല. ആ മാറ്റം അവിടെയെത്തിയ എന്നെ വല്ലാതെ സ്വാധീനിച്ചു.
പാരീസിലെ രീതികളെല്ലാം വളരെ വ്യത്യസ്തമാണ്. മുഗള്‍ വാസ്തുശൈലി ഒഴികെ ഇവിടെയുള്ളതെല്ലാം ലളിതവും സുന്ദരവുമാണ്. തടിയും നേര്‍ത്ത കല്ലുകളും കൊണ്ട് നിര്‍മ്മിച്ച നമ്മുടെ കെട്ടിടങ്ങള്‍ വളരെ ദുര്‍ബലവും സുഷിരങ്ങള്‍ നിറഞ്ഞതുമാണ്. ചുമരുകള്‍ക്ക് കനം തീരെ കുറവാണ്. ഇക്കാരണത്താലാണ് ആ മാറ്റങ്ങള്‍ എനിക്ക് സുപ്രധാനമായി തോന്നിയത്.
കോര്‍ബൂസിയറിനൊപ്പം ജോലി ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് എന്നെ വളരെയേറെ അത്ഭുതപ്പെടുത്തി. വ്യക്തികളെയും അവരുടെ ജീവിതരീതികളെയും സൂക്ഷ്മമായി പഠിച്ച അദ്ദേഹം ബുദ്ധിപൂര്‍വ്വം തുറസ്സായ നയത്തില്‍ രൂപകല്‍പ്പന ചെയ്ത ഒട്ടു മിക്ക കെട്ടിടങ്ങളും ഏതാണ്ട് ശൂന്യമായിരുന്നു. നിങ്ങള്‍ക്കറിയുമോ, അക്ഷരാര്‍ത്ഥത്തില്‍ അവസരത്തിനൊത്തുയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കെട്ടിടങ്ങള്‍ സുഷിരങ്ങളുള്ളതും വിവിധോദ്ദേശ്യപരവും ആയിരിക്കണമെന്നതു പോലെ കെട്ടിടത്തിനകത്തെ വായുസഞ്ചാരവും പ്രധാനമാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. താന്‍ രൂപകല്‍പ്പന ചെയ്യുന്ന കെട്ടിടങ്ങള്‍ക്കകത്ത് കുളിര്‍കാറ്റിന്‍റെയും ജീവിതത്തുടര്‍ച്ചയുടെയും പ്രതീകമെന്നോണം പക്ഷികളെ വരച്ചു ചേര്‍ക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
കെട്ടിടങ്ങള്‍ സുഷിരങ്ങളുള്ളതും വിവിധോദ്ദേശ്യപരവും ആയിരിക്കണമെന്നതു
പോലെ കെട്ടിടത്തിനകത്തെ വായുസഞ്ചാരവും പ്രധാനമാണെന്നാണ് കോര്‍ബൂസിയര്‍ എന്നോട് പറഞ്ഞത്. താന്‍ രൂപകല്‍പ്പന ചെയ്യുന്ന കെട്ടിടങ്ങള്‍ക്കകത്ത്
കുളിര്‍കാറ്റിന്‍റെയും ജീവിതത്തുടര്‍ച്ചയുടെയും പ്രതീകമെന്നോണം
പക്ഷികളെ വരച്ചു ചേര്‍ക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു
ഞാന്‍ ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചിരിക്കുമായിരുന്നു. എന്‍റെ ആത്മമിത്രമായിരുന്നു അദ്ദേഹം. ഞങ്ങള്‍ ചണ്ഡീഗഢിലും ഇവിടെ അഹമ്മദാബാദില്‍ മില്‍ ഓണേഴ്സ് അസോസിയേഷനു വേണ്ടിയും ഒരുമിച്ച് ജോലി ചെയ്യുകയും ഇതിനൊപ്പം ചില വീടുകള്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അങ്ങേയറ്റം അനുയോജ്യമായ നിര്‍മ്മാണവസ്തുവാണ് കോണ്‍ക്രീറ്റ് എന്നു മനസ്സിലാക്കിയ കോര്‍ബൂസിയര്‍ അതിന്‍റെ പരുക്കന്‍ മട്ടിലുള്ള ഉപയോഗവും ഏറെ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു. അഹമ്മദാബാദിലെ വില്ലാ സാരാഭായ്യുടെ കാര്യം തന്നെ എടുക്കാം. അതിന്‍റെ മുഖപ്പ് വളരെ ലളിതവും വാസ്തുശാസ്ത്രതത്വങ്ങള്‍ കര്‍ശനമായി പാലിക്കാത്തതുമാണെന്ന് കാണാനാകും. മുഖപ്പില്‍ ആകൃഷ്ടരായ കാഴ്ചക്കാര്‍ക്ക് മുന്നില്‍ കോണ്‍ക്രീറ്റ് നിലവറകള്‍ ക്രമേണ അനാവൃതമാകും. ഒരു വിധവയ്ക്കും അവരുടെ രണ്ട് ആണ്‍മക്കള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത വീടായിരുന്നു അത്.
ദോഷിയും ലൂയിസ് ഖാനും സഹകരിച്ച് പ്രവര്‍ത്തിച്ച നീണ്ട
കാലയളവ്
1962ലാണ് ലൂയിസ് ഖാന്‍ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ കാമ്പസ് രൂപകല്‍പ്പന ചെയ്യുന്നതിനു വേണ്ടി അദ്ദേഹത്തെ ക്ഷണിക്കാന്‍ പോയസംഘത്തില്‍ ഞാനുമുണ്ടായിരുന്നു 1974-ല്‍ അദ്ദേഹം മരിക്കുന്നതു വരെ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇവിടെ നിന്നുള്ള മടക്കയാത്രക്കിടയിലാണ് അദ്ദേഹം മരിച്ചത്. ഞാന്‍ കൂടെക്കൂടെ അദ്ദേഹത്തെ ചെന്നു കാണുമായിരുന്നു. അതിലൂടെ ഞങ്ങള്‍ക്കിടയില്‍ ഒരു വ്യക്തിബന്ധവും ഉടലെടുത്തിരുന്നു. ഇത്തരം കൂടിക്കാഴ്ചകള്‍ക്കിടയില്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാനും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
കോര്‍ബൂസിയറിനെ ഗുരുതുല്യനായിട്ടാണ് ലൂയിസ് ഖാന്‍ കണ്ടിരുന്നത്. അതു കൊണ്ട് തന്നെ ഒരര്‍ത്ഥത്തില്‍ ഇവരെ രണ്ടു പേരെയും കൂട്ടിയിണക്കുന്ന കണ്ണിയായിരുന്നു ഞാന്‍. വെളിച്ചവും വായുസഞ്ചാരവും ലൂയിസ് ഖാന് താല്പര്യമുള്ള വിഷയങ്ങളായിരുന്നു. എന്നാല്‍ കോര്‍ബൂസിയറിന്‍റേതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നത്. ലൂയിസ് ഖാന് പരമ്പരാഗത രീതികളോടും കോര്‍ബൂസിയറിന് വ്യത്യസ്തതകളോടുമായിരുന്നു താത്പര്യം. പരമ്പരാഗത ശൈലി, വ്യത്യസ്തത ഇവ രണ്ടും ഇന്ത്യന്‍ വാസ്തുചിന്തകളോട് ചേര്‍ന്നു പോകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
അദ്ദേഹവുമായുള്ള കണ്ടുമുട്ടലുകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. എനിക്ക് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അവസരങ്ങളായിരുന്നു അവയോരോന്നും. ഒരു മുറിക്കകത്തെ നിശ്ശബ്ദതയെ കുറിച്ച് വാചാലനാകാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ. ലൂയിസ് ഖാന് അതിനുള്ള കഴിവുണ്ടായിരുന്നു. പ്രകാശത്തെ കുറിച്ച് അര്‍ത്ഥവത്തായി സംസാരിക്കാന്‍ ശേഷിയുള്ള ചുരുക്കം ചിലരില്‍ ഒരാളുമായിരുന്നു അദ്ദേഹം. ഇവയൊന്നും സാധാരണ സംവാദങ്ങളായിരുന്നില്ല. അദ്ദേഹം ഇന്ത്യക്കാരന്‍ തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സാങ്കേതിക വിദ്യയെ കുറിച്ചും അത് വാസ്തുകലയില്‍ വരുത്തിയ മാറ്റത്തെ കുറിച്ചും പറയാമോ
ഞാന്‍ പ്രൊഫഷന്‍റെ തുടക്കകാലത്ത് രൂപകല്‍പ്പന ചെയ്ത കെട്ടിടങ്ങളിലൊന്നാണ് ഇവിടെ അഹമ്മദാബാദിലുള്ള സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍. കോര്‍ബൂസിയറില്‍ നിന്ന് പഠിച്ച ചില പാഠങ്ങളാണ് 1960-കളുടെ തുടക്കത്തില്‍ ആ കെട്ടിടം രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഞാന്‍ പ്രയോജനപ്പെടുത്തിയത്. സാമ്പത്തിക ഞെരുക്കം മൂലം വളരെ കുറച്ച്
കെട്ടിടങ്ങള്‍ സുഷിരങ്ങളുള്ളതും വിവിധോദ്ദേശ്യപരവും ആയിരിക്കണമെന്നതു
പോലെ കെട്ടിടത്തിനകത്തെ വായുസഞ്ചാരവും പ്രധാനമാണെന്നാണ് കോര്‍ബൂസിയര്‍ എന്നോട് പറഞ്ഞത്. താന്‍ രൂപകല്‍പ്പന ചെയ്യുന്ന കെട്ടിടങ്ങള്‍ക്കകത്ത്
കുളിര്‍കാറ്റിന്‍റെയും ജീവിതത്തുടര്‍ച്ചയുടെയും പ്രതീകമെന്നോണം
പക്ഷികളെ വരച്ചു ചേര്‍ക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു
വില്ലാ സാരാഭായ്സാമഗ്രികള്‍ മാത്രമേ അതില്‍ ഉപയോഗിച്ചിട്ടുള്ളൂ. വലിയ വാതിലുകള്‍ ഉള്‍പ്പെടുത്തി വിവിധോദ്ദേശ്യപരമായാണ് ആ കെട്ടിടം നിര്‍മ്മിച്ചത്. അവിടുത്തെ പുല്‍ത്തകിടിയിലും മേല്‍ക്കൂരയിലും പൂന്തോട്ടങ്ങളിലുമെല്ലാം ക്ലാസ് മുറികള്‍ സ്ഥാനപ്പെടുത്തിയിട്ടുണ്ട്. തണലും കുളിര്‍കാറ്റും കൊണ്ട് സമൃദ്ധമാണ് അവിടം. ഇവിടുത്തെ ചൂടേറിയ കാലാവസ്ഥയില്‍ തണലിനും കുളിര്‍കാറ്റിനുമുള്ള പ്രാധാന്യം വളരെ വലുതാണ്.
വിദ്യാഭ്യാസം ഏതാണ്ട് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. പെന്‍സില്‍ കൊണ്ട് പേപ്പറില്‍ വരയ്ക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി കമ്പ്യൂട്ടറിലൂടെ ലഭിക്കില്ല. കൈക്കൊപ്പം വിരലുകളും കണ്ണുകളും ചലിക്കുമ്പോള്‍ ആ ശാരീരിക പ്രവര്‍ത്തനം നമ്മുടെ ചിന്തയേയും സ്വാധീനിക്കും. ഒരു ആര്‍ക്കിടെക്റ്റെന്ന നിലയ്ക്ക് വിവിധ ഇടങ്ങളെയും അവയുടെ വലിപ്പച്ചെറുപ്പങ്ങളും അനുഭവിച്ചറിയാനും സ്വന്തം സംവേദനശേഷി രൂപകല്‍പ്പനാവേളയില്‍ പ്രയോജനപ്പെടുത്താനും നമുക്ക് കഴിയണം. നമ്മുടെ തലച്ചോറും കൈയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ്
സ്റ്റുഡിയോ സംഗത്
ഈ കെട്ടിടങ്ങളില്‍ അന്തര്‍ദേശീയ ശൈലിക്ക് പകരം ഇന്ത്യയിലെ പരമ്പരാഗത ശൈലിയും എന്‍റെ സ്വത്വവും സന്നിവേശിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇതിന്‍റെ ബാഹ്യാകാരം വ്യത്യസ്തവും അങ്ങേയറ്റം പരമ്പരഗതവുമാണ്. യുക്തിക്കും ഉത്തരങ്ങള്‍ക്കും പകരം സഹജാവബോധത്തിനും അന്വേഷണത്വരയ്ക്കുമാണ് ഞാന്‍ ഇവിടെ പ്രാധാന്യം നല്‍കിയത്. പ്രവേശനകവാടം വളരെ ചെറുതും ഗോപ്യവുമാണ്. മുറികളിലെല്ലാം സമൃദ്ധമായ വായുസഞ്ചാരവുമുണ്ട്. എല്ലാം നഷ്ടപ്പെട്ടവനെ പോലെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഊളിയിടാനും പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടെ മുന്നോട്ടു പോകാനുമാണ് ഞാന്‍ ശ്രമിച്ചത്.
1960-കളിലാണ് ഞാന്‍ ഈ ഭൂമി സ്വന്തമാക്കിയത്. അതോടൊപ്പം എന്‍റെ എല്ലാ നിര്‍മ്മാണസൈറ്റുകളില്‍ നിന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഫാക്ടറി ടൈലുകള്‍ കൊണ്ടാണ് ഈ കെട്ടിടത്തിന്‍റെ മേല്‍ക്കൂര മേഞ്ഞത്. മെറ്റീരിയലുകള്‍ക്കു വേണ്ടിയല്ല അവ ഇവിടെയെത്തിക്കാന്‍ മാത്രമാണ് പണം മുടക്കിയത്. ഭൂനിരപ്പില്‍ നിന്നു പരമാവധി താഴ്ത്തിയാണ് മുറികള്‍ പണിതത്. മുറികള്‍ക്ക് വളരെയേറെ ഉയരമുണ്ടെന്ന് പുറമേ നിന്ന് നോക്കിയാല്‍ തോന്നില്ല. ഈ കെട്ടിടത്തിന്‍റെ അകവും പുറവും ഒരേ പ്രാധാന്യത്തോടെയാണ് ഒരുക്കിയത്. ഇവിടുത്തെ പൂന്തോട്ടം ഞങ്ങള്‍ വിവിധോദ്ദേശ്യപരമായാണ് പ്രയോജനപ്പെടുത്തുന്നത്. എന്‍റെ മകളുടെ വിവാഹം ഇവിടെ വച്ചാണ് നടന്നത്.
ഇന്ന് ആര്‍ക്കിടെക്റ്റുകളുടെ ചിന്താഗതിയില്‍ മാറ്റം വന്നിട്ടുണ്ട്. അതോടൊപ്പം ഭൂരിഭാഗം കെട്ടിടങ്ങളിലും കാറുകളില്‍ പോലും ശീതീകരണികളും കാണാനാകും. അതു പോലെ ലൈറ്റിന്‍റെ പ്രകാശത്തിന് എപ്പോഴും ഒരേ തീവ്രത ഉണ്ടായിരിക്കണമെന്നും നമുക്കേവര്‍ക്കും നിര്‍ബന്ധമുണ്ട്. പകലിന്‍റെ ദൈര്‍ഘ്യം കൂടിയാലും കുറഞ്ഞാലും അസ്വസ്ഥരാകുന്ന നാം പ്രകാശത്തിന്‍റെ തീവ്രത എപ്പോഴും ഒരു പോലെയായിരിക്കുമെന്നും കാലാവസ്ഥയില്‍ ഒരു മാറ്റവും വരികയില്ലെന്നുമുള്ള വിശ്വാസത്തിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രകൃതിയുടെ ഭാഗമെന്നോണമല്ല ചില പ്രത്യേക ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് നാം ഇന്ന് വീട് നിര്‍മ്മിക്കുന്നത്. പ്രകൃതിയിലുണ്ടാകുന്ന മാറ്റം സൗകര്യപൂര്‍വ്വം മറന്നു. ഒട്ടും സ്ഥിരതയില്ലാത്തതും എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതുമായ ഒന്നാണ് പ്രകൃതി എന്നതാണ് വസ്തുത.
"കൈക്കൊപ്പം വിരലുകളും കണ്ണുകളും ചലിക്കുമ്പോള്‍
ആ ശാരീരിക പ്രവര്‍ത്തനം നമ്മുടെ ചിന്തയേയും സ്വാധീനിക്കും. ഒരു ആര്‍ക്കിടെക്റ്റെന്ന നിലയ്ക്ക് വിവിധ ഇടങ്ങളെയും
അവയുടെ വലിപ്പച്ചെറുപ്പങ്ങളും അനുഭവിച്ചറിയാനും സ്വന്തം സംവേദനശേഷി രൂപകല്‍പ്പനാവേളയില്‍
പ്രയോജനപ്പെടുത്താനും നമുക്ക് കഴിയണം. നമ്മുടെ
തലച്ചോറും കൈയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട് "
ലാഴ്സ് ഗസേലിയസ് ഈ മുഖാമുഖത്തില്‍ പങ്കെടുക്കുകയും സംഭാഷണം പകര്‍ത്തിയെഴുതുകയും ചെയ്തിരുന്നു. എറ്റെല്‍വ ആര്‍ക്കിടെക്റ്റര്‍, ഷ്ലൈറ്റര്‍ / ഗസേലിയസ് ആര്‍ക്കിടെക്റ്റ്കോണ്ടര്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്റ്റാണ് അദ്ദേഹം. ഇദ്ദേഹത്തെ കൂടാതെ സോഷ്യല്‍ ആന്ത്രോപ്പോളജിസ്റ്റായ പെര്‍ സ്റ്റാള്‍ബെര്‍ഗും ആര്‍ക്കിടെക്റ്റ് കാമില്ല സ്ക്ലൈറ്ററും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ജേര്‍ണലിസ്റ്റായ കരിന്‍ ഗസേലിയസ് ബെര്‍ഗ്സ്ട്രെസ്സറാണ് ഈ അഭിമുഖം തര്‍ജ്ജമ ചെയ്തത്.
- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.
www.designerpublications.com